സ്വപ്നാടനം

ചെതുമ്പലുകളെക്കാള്‍
വലുതൊന്നും മീനുകള്‍ക്ക് കിട്ടാനില്ല,
ജലത്തെക്കാള്‍ 
വലിയ കവചവുമില്ല.

-കുട്ടികള്‍ക്കും ഊതിവിട്ട കിഴവിക്കുമിടയിലെ
കുമിളകളുടെ ഏകാന്തത-

ഉറക്കഗുളികയുടെ ഡപ്പിതേടി
പാതിവഴിയില്‍ ഉറക്കത്തിലേക്ക് വഴുതിപോകുന്ന
കൈയാണ്
നീ.

2

വീട്ടിലിരിക്കുമ്പോഴും
അലഞ്ഞ് തിരിയുന്ന അയാള്‍
ഉറക്കമുണര്‍ന്നത്
ഒരു മലഞ്ചെരുവിലാണ്.

ഉറക്കത്തില്‍
മലഞ്ചെരുവ് കടത്തിക്കൊണ്ട്
പോയതായിരുന്നു.

കിടന്നപ്പോള്‍ അരുകിലുണ്ടായിരുന്ന
വള്ളക്കാരനേയും അയാളുടെ
ഉണങ്ങിവരണ്ട മകനേയും
കാണാനില്ലായിരുന്നു.
താളമടിച്ച് തളര്‍ന്ന നദിയുടെ
തണുപ്പുമില്ലായിരുന്നു

ദൂരെ വള്ളക്കാരന്റെ വീട്
കാത്തിരുന്ന് മുഷിഞ്ഞ് കിടന്നു

വള്ളക്കാരന്റെ ഭാര്യ
മറന്നുവെച്ച മൂളിപ്പാട്ടുണ്ട്
തോണിയിറങ്ങിപ്പോയവരുടെ
അടിയൊഴുക്കുള്ള ഓര്‍മ്മകളുണ്ട്.
ഒരു കോര്‍മ്പല്‍ മീനുമായി
കുന്ന് കയറിപ്പോയ
ദയാലുവായ അപ്പൂപ്പനുണ്ട്.

അയാള്‍ ഉറക്കമുണര്‍ന്നത്
ഒരു മലഞ്ചെരുവിലാണ്.
മുട്ടനാടിന്റെ വയറിന്റെ ഇളംചൂടില്‍
അയാളുണര്‍ന്നു.
ഉറങ്ങുമ്പോള്‍
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന
കഥകളില്‍നിന്ന് ഓടിയപ്പോയവരുടെ
സ്വപ്നത്തിലായിരുന്നു
അയാള്‍.

ഓടിയവരുടെ കൂട്ടത്തില്‍ 
അയാളുമുണ്ടായിരുന്നു.
കാലുകളിലെ മുറിവില്‍
മരുന്ന് വെച്ചത് വള്ളക്കാരന്റെ ഭാര്യയാണ്.
മൂളിപ്പാട്ട് വെച്ച് കെട്ടിയാണ്
മുറിവുണക്കിയത്.

അയാള്‍ ഉറക്കമുണര്‍ന്നത്
മലഞ്ചെരുവിലാണ്.
ഏറെക്കാലമായി അടച്ചിട്ടിരുന്ന
മുറിപോലെ മുഷിഞ്ഞിരുന്നു.

കഴിഞ്ഞ കാര്യങ്ങള്‍
മാറിയിട്ട വസ്ത്രംപോലെയാണെന്ന്
പറഞ്ഞതാരാണ്?
ചികിത്സ നിഷേധിക്കപ്പെട്ട
ആശുപത്രിവാസങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്
അയാളുടെ ജീവിതം.

സ്വപ്നത്തിലെ ദുര്‍മുഖമുള്ള
പെണ്‍കുട്ടിയുടെ ഇളംവയറിന്റെ ചൂട്
ഓര്‍മ്മവന്നു.
ഒരു രാത്രി അഭയം തന്നെ
അതിന്റെ വന്യതയും.

അയാള്‍ ഉറക്കമുണര്‍ന്നത്
മലഞ്ചെരുവിലാണ്.

മേസ്തിരിയെ കാണുമ്പോഴുള്ള
പണി തീരാത്ത വീടിന്റെ
ആന്തലുമായി അയാളുണര്‍ന്നു.
യാദൃശ്ചികതകളുടെ കൂമ്പാരമായിരുന്നു
അവിടം. 

മഴക്കാലം
വീടിനെ ആഞ്ഞുപുല്‍കുന്നത്
കോരിത്തരിപ്പോടെ
കണ്ടുനില്‍ക്കുകയായിരുന്നു
ജനലുകളും വാതിലുകളും.
കുളിരുകോരി മരിച്ചുപോയ
അമ്മൂമ്മയുടെ വീട്ടിലായിരുന്നു മഴക്കാലത്തിന്
രാത്രിയൂണ്. 

ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോള്‍
വായില്‍ വെള്ളമൂറുന്ന കല്യാണവീടിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു അയാള്‍. 

യുദ്ധത്തില്‍ തകര്‍ന്ന
ദേവാലയമണി മുഴങ്ങുമ്പോള്‍ മാത്രം
ഞെട്ടിയുണരുന്ന കുട്ടികളുണ്ടായിരുന്നു
അവിടെ.
അവരെ സമാധാനിപ്പിക്കാന്‍
താടിക്കാരന്‍ പട്ടാളമേധാവിയുടെ
ചിത്രം സൂക്ഷിക്കുന്ന
അമ്മമാരും.

അന്ധനായ ഒരാള്‍ക്ക്
കേള്‍വിയുടെ ഭൂപടം തിരികെ
കിട്ടുകയായിരുന്നു.
അയാള്‍ ഉറങ്ങുകയായിരുന്നു
വള്ളക്കാരന്റെ ഭാര്യയുടെ മൂളിപ്പാട്ട്
കൂട്ടിനുണ്ടായിരുന്നു
വള്ളക്കാരന്‍ വീട്ടിലേക്ക്
പോയിരുന്നു.

താഴ്‌വരയുടെ ഇളംവയറിന്റെ ചൂടില്‍
അയാളുറങ്ങുകയായിരുന്നു.

2

എന്നെ കയറ്റാതെ ഓടിച്ച് പോയ
വണ്ടിയില്‍ നിനക്കുള്ള പൂക്കളായിരുന്നു
നാട്ടുകാര്‍ ആ വണ്ടിയെ സഞ്ചരിക്കുന്ന
താഴ്‌വര എന്ന് വിളിച്ചു.
നൂറ്റാണ്ടുകള്‍ക്കപ്പുറം നിറയെ മഴ പെയ്ത
രാത്രിയില്‍ പൂക്കളുമായി
ആ വണ്ടിയില്‍ നിന്നിറങ്ങിയത്
ഞാന്‍ തന്നെയാണ്.
അപ്പോഴും ആ വണ്ടി പൂക്കളുടെ താഴ്‌വര
എന്നുതന്നെ അറിയപ്പെട്ടു.

പൂക്കളും വണ്ടിയും
ഉണ്ടായിരുന്നില്ല,
ഞാനും.

വായില്‍ ഒരു കവിള്‍വെള്ളംകൊണ്ട്
കുളത്തില്‍ ആമയുണ്ടെന്ന് ഉറപ്പ് വരുത്തുന്ന
തമിഴ് വൃദ്ധനായിരുന്നു
കഥകളിലെ ഞാന്‍. 

3

ചെവി ഒരുപകരണമാണ്
നിനച്ചിരിക്കാത്ത നേരങ്ങളില്‍
ആയുധം കൈവിട്ടവന്റെ
പിടച്ചില്‍.

രണ്ടുപേര്‍ക്കിടയില്‍ ചിലപ്പോള്‍
അതൊരു നടപ്പാത
ചിലപ്പോള്‍ നട്ടുച്ചയിലെ
റെയില്‍പ്പാളം
വൈകുന്നേരങ്ങളിലെ
കള്ളുഷാപ്പ്
ചിലപ്പോള്‍ ക്രൂരനായ
താടിക്കാരന്‍ ദൈവം.

ചിലപ്പോള്‍ മാത്രം
ചെവി,
അപ്പോള്‍
ശബ്ദം ഒരുപകരണം.

4

അടിയൊഴുക്കില്ലാത്ത
പുഴയെ ആര്‍ക്കുവേണം
മീനുകള്‍ പോലുമുണ്ടാകില്ല കൂട്ടിന്.
അതുകൊണ്ടാണ്
കാറ്റിന്റെ ചൂളംവിളിയില്‍
ചുളുങ്ങിക്കൂടുന്ന മരങ്ങളെക്കുറിച്ച്
പാടുന്നത്.

ഞാനെന്റെ മുഴുവന്‍
ചെവിയും നിനക്ക് തരുന്നു.
മുഴുവന്‍ ഭ്രാന്തുകളും തരുന്നു.

കത്തിയേറുകാരന്റെ
കാരുണ്യത്തിലാണ്
നിന്റെ നഗ്നതയെന്ന് ഞാനറിയുന്നുണ്ട്
ആ കത്തിയേറുകാരന്‍
ഞാന്‍ തന്നെയാണെന്നും.

പാട്ടുകാരിയുടെ തൊണ്ടയില്‍
താമസിക്കുന്ന
ഖനിത്തൊഴിലാളികളാണ്
പാട്ടുകളില്‍
വെടിയുപ്പ് നിറച്ചത്
അവര്‍ നിറഞ്ഞാടുകയാണ്
തീ പിടിച്ച ചിറകുകള്‍ വിടര്‍ത്തി
പറന്നുയരുകയാണ്.

എനിക്ക്
ആ പാട്ടുകാരനാവണം
അവന്റെ തൊണ്ടയില്‍ താമസിക്കുന്ന
ഖനിത്തൊഴിലാളിയും.

തുപ്പല് പറ്റിയ കാല്‍മടമ്പുകളെക്കുറിച്ചും
ദീര്‍ഘനിശ്വാസങ്ങളില്‍
ഒലിച്ചുപോയ ഗ്രാമങ്ങളെക്കുറിച്ചും പാടുന്നു.
തീവണ്ടിയില്‍ ഉപേക്ഷിക്കപ്പെടുന്ന
വിയര്‍പ്പുമണങ്ങളെക്കുറിച്ച് പാടുന്നു.

5

നോക്കുമ്പോള്‍
നീയൊരു നീന്തല്‍ക്കുളം
ഞാനതില്‍
നീന്തിത്തുടിക്കുന്നു.

നീ നീന്തല്‍ക്കുളമാണ്,
ഞാന്‍
മീന്‍ മാത്രവും.

മീന്‍ ആകാശത്തെ നോക്കുന്നത് പോലെ
ഞാന്‍ നിന്നെ നോക്കുന്നു.

നടത്തത്തില്‍നിന്ന് ഓട്ടത്തിലേക്ക്
വലിച്ചുനീട്ടിയ പ്രഭാതങ്ങളില്‍
പത്രക്കാരനോ പാല്‍ക്കാരനോ
ഇല്ലായിരുന്നു.
പരസ്പരം താടിക്ക് തീകൊളുത്തി
പകരംവീട്ടുന്നവരുടെ ഗ്രാമമായിരുന്നു
അത്. 

6

ഒളിച്ചിരിക്കാന്‍
രാത്രിയെക്കാള്‍ വലിയ ഗുഹ
ഏതുണ്ടെന്ന് ചോദിച്ച്
അയാള്‍ ഇരുട്ടില്‍ അലിഞ്ഞുചേരുന്നു.

തനിക്കുള്ള താരാട്ടുപാട്ടുകള്‍
പാടി പഠിക്കുന്ന കുഞ്ഞുങ്ങള്‍
ഈണങ്ങളില്‍നിന്ന്
ഉറക്കം കടംചോദിക്കുകയാണ്.

പ്രേതങ്ങളുടെ കഥയില്‍
ഒറ്റയോട്ടത്തിന് വീട് പിടിക്കുന്ന
കുഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്
നീ. 

7

ഏത് വിദഗ്ദനായ തുന്നല്‍ക്കാരനാണ്
നദിയുടെ ഉടുപ്പുകള്‍ തുന്നിയത്
ഉടുപ്പില്‍ അല്പംപോലും ചെളി പറ്റാതെ
അവള്‍ നാടുനീളെ തെണ്ടി നടക്കുന്നു.

തോണിയാത്രക്കാരോ
കക്കാ വാരുന്ന കിളവന്മാരോ മാത്രമാണ്
അവളെ ശുണ്ഠി പിടിപ്പിക്കുന്നത്.
അവര്‍ ഭൂമിയെക്കുറിച്ച് പറയുന്നത് പോലെ
നദിയെക്കുറിച്ച് പറയുന്നു
നദികളുടെ പേരിടാന്‍ കുട്ടികള്‍ വേണമെന്ന്
പറഞ്ഞ കാമുകിമാരെക്കുറിച്ച്
പറയുന്നു.

8

ഭൂമിയിലെ ഏറ്റവും നിശ്ശബ്ദമായ
വൃക്ഷം ഞാനാണ്.
വൈകുന്നേരങ്ങളില്‍ ശബ്ദമുഖരിതമാകുന്ന
വീടും ഞാന്‍ തന്നെ.

ചുവരുകളെ മയക്കി കൂടെ നിര്‍ത്താനുള്ള
മേസ്തിരിയുടെ കഴിവിനെയാണ്
വീടെന്ന് നീ പറയുന്നത്.
അതിനപ്പുറം
വീട് നമ്മളെ നിഗൂഢമായ ഇടങ്ങളിലേക്ക്
ഒളിപ്പിച്ച് കടത്തുകയാണ്.

വീട്
മനുഷ്യനെപ്പോലെ
മറ്റൊരു ജീവി,
അതിനെ
ഉണര്‍ത്താതിരിക്കാമെന്ന് പറഞ്ഞ്
നീ ഭൂമിയില്‍നിന്ന് ഒളിച്ചോടുന്നു.

ഞാനൊരു വളര്‍ത്ത് മത്സ്യത്തിന്റെ
വിത്ത് തരാം,
നീയത് കടലില്‍
പാകുക.്

9

വരണ്ടുണങ്ങിയ പുഴയെനോക്കി
ദ്രവിച്ച് തീരാറായ തോണിക്ക്
എന്താണ് പറയാനുള്ളത്?

ഭൂമിയില്‍
വിരൂപയായ സ്ത്രീ
കണ്ണാടി നോക്കുന്ന നേരമായിരുന്നു അത്
കണ്ണാടി എറിഞ്ഞുടയ്ക്കാതെ
മുടി കോതി വെയ്ക്കുകയായിരുന്നു
അവര്‍.

നദിയെ മലര്‍ത്തിയടിക്കാനും
മാത്രം കരുത്തനായ
കാറ്റ് വരുന്നുണ്ടെന്ന് വിളിച്ചു പറയുകയാണ്
അവര്‍.

10

ഉള്‍വനത്തില്‍ ആരുമറിയാതെ
ഒരു നീല തിമിംഗലം.
ഉള്‍ക്കടലില്‍
അലഞ്ഞുതിരിയുന്ന
ഒറ്റയാന്‍.

ഓരോ മാമ്പഴക്കാലവും
ഒരുപാട് പേരെ ജീവിതത്തിലേക്ക്
തിരികെ വിളിക്കുകയാണ്.
വീടിന്റെ പിന്നാമ്പുറം ഒളിസങ്കേതമാക്കിയവര്‍
തിരിച്ചുവരുകയാണ്. 

തീരുകയാണ്,
ഒരിലപോലും
അവശേഷിക്കുന്നില്ലെന്ന് പറഞ്ഞ്
പാട്ടുകാര്‍ യാത്രയാകുന്നു.

11

മുലയിടുക്കില്‍
ഒരു സൈക്കിള്‍ ചാരി വെയ്ക്കാന്‍
നിനക്ക് മാത്രമാണ്
സാധിക്കുക.

എത്ര ദൂരെനിന്ന് പോസ് ചെയ്തിട്ടും
നീയെടുക്കുന്നത് മൂക്കിലെ
മറുകിന്റെ ചിത്രങ്ങള്‍
എന്നിട്ടും ഗോതമ്പുപാടങ്ങളിലെ
കൊയ്ത്തുകാരികളെ
നമ്മള്‍ കൈവിടുന്നില്ല.

മറുകുകളുടെ ചിത്രങ്ങളുമായി
നാം ഗ്രാമം വിടുന്നു.

12

ചിത്രകാരന്‍
വരച്ചുവെച്ച വീട്ടില്‍ കയറി
താമസിക്കുകയാണ്
ഒരു കര്‍ഷക കുടുംബം.
ചിത്രത്തിലെ പാടങ്ങളില്‍നിന്ന്
അവര്‍ വിളവെടുത്ത് തുടങ്ങുന്നു.

മത്തനും ചീരയും കുമ്പളവും
വിളഞ്ഞ് പാകമായിരിക്കുന്നു.

വെയിലത്ത് വാടുന്ന കുഞ്ഞിന്റെ
മുകളില്‍
ചിത്രകാരന്‍ ഒരു മരച്ചില്ല കൂടി
വരച്ചുചേര്‍ക്കുന്നു.

പച്ച കുരുമുളക് അരച്ച
മസാലയില്‍
അയക്കൂറ വറുക്കുകയാണ്
കര്‍ഷകന്റെ ഭാര്യ.

ചിത്രകാരന്‍
ഇറങ്ങിപ്പോകുന്നു.

13

ഊഞ്ഞാലാടുന്ന
കുട്ടി
ഭൂമിയെ പുറംകാലിന്
തൊഴിക്കുകയാണ്
ഭൂമിയില്‍ നൃത്തം
ചെയ്യാന്‍ അറിയാത്ത മനുഷ്യരില്ലെന്ന്
അവന്‍ വിളിച്ചുപറയുന്നു.

ഊഞ്ഞാലാടുന്ന
കുട്ടിക്കാലം
ഭൂമിയെ വിട്ട് പറക്കുന്നു
ചന്ദ്രനുമായി സൗഹൃദം
സ്ഥാപിക്കുന്നു
ചില സമയങ്ങളില്‍
ഊഞ്ഞാലിനൊപ്പം ഭൂമിയും
കുതിച്ചുചാടുന്നു

14

പ്രേമം മധുരം മാത്രമെന്ന്
ആര് പറഞ്ഞു
ആ നിമിഷം നമുക്ക് വേണ്ട
രുചിയാണ് പ്രേമത്തിന്റെ രുചി.

നേരിയ ഉപ്പുരസമുള്ള
നിന്നെ എനിക്ക് തരുന്നു
ഞാവല്‍പ്പഴത്തിന്റെയും
മറ്റേതോ പഴങ്ങളുടെയും മിശ്രിതരുചികളെ
ഞാന്‍ നിനക്ക് തരുന്നു.
നമ്മള്‍ രുചികളുടെ തോട്ടത്തില്‍
കുട്ടികളെപ്പോലെ ഓടിനടക്കുന്നു.

എനിക്ക് മുറിച്ചുവെച്ച തെരണ്ടിയുടെയും
വള്ളത്തില്‍ പുരട്ടുന്ന മീന്‍നെയ്യുടേയും മണം
വറുത്ത അയലയുടെ മണമുള്ള
വൈകുന്നേരങ്ങളിലേക്ക്
നമ്മള്‍ വിരുന്ന് പോകുകയാണ്.

കണ്ണടച്ചതുകൊണ്ട് മാത്രമുണ്ടായ
ഇരുട്ടില്‍ നമ്മളുറങ്ങുന്നു

നമ്മള്‍ വന്നപ്പോള്‍
സൂചി കുത്താന്‍
ഇടമില്ലായിരുന്നു,
ആരേയും കാണാനുമില്ലായിരുന്നു.

കാഴ്ചയെ കുഴമറച്ചിടുകയാണ്
ആകാശത്തെ മെരുക്കിയെടുക്കാന്‍ മുട്ടനാടുകളെ
പറഞ്ഞ് വിടുകയാണ്.

15

ത്രസിപ്പിച്ച് കടന്നവരുടെ
പാതിരാവണ്ടികളിലെ പാട്ടുകാര്‍
തൊണ്ടപൊട്ടി പാടുകയാണ്
;-വിയര്‍പ്പുഗ്രന്ഥികള്‍ ഉണരുന്നതിന് മുമ്പുള്ള
നീ, നിന്റെ ശരീരം.
വിട്ടുകൊടുക്കാനില്ലെന്ന് പറഞ്ഞ്
പറന്നുയരുന്ന കുരുവികള്‍.

ഒരാളെയും പൂര്‍ണ്ണമായും നിറയാന്‍
അനുവദിക്കരുത്
മറ്റൊരാള്‍ക്കും കൂടിയുള്ള
ഇടം സൂക്ഷിക്കുക
അല്പംകൂടി 
ഇന്ധനം കരുതി വെയ്ക്കുക
ഒരല്പം നമ്മളെത്തന്നെ ബാക്കി
വെയ്ക്കുക.

പാഴ്ജന്മത്തിന്
പാഴ്‌ച്ചെടി കൊണ്ടൊരു
സ്മാരകം.

ആലിംഗനങ്ങളുടെ അസ്ഥിവാരമില്ലാതെ
ചുംബനങ്ങള്‍
തകര്‍ന്ന് വീഴുകയാണ്.
വിളഞ്ഞ ഗോതമ്പുപാടങ്ങളും
വീഞ്ഞുപെട്ടികളില്‍ നിര്‍മ്മിച്ച
ക്രിസ്തുരൂപങ്ങളും ഉപേക്ഷിക്കപ്പെടുകയാണ്. 

16

വളരെ ദൂരെയുള്ള
ഒരാള്‍
ഇനിയൊരിക്കലും കാണില്ലെന്ന്
കരുതിയിരുന്ന
ഒരാള്‍
ഹസ്തദാനത്തിന്റെ രൂപത്തില്‍
കാണാനെത്തി

ചുളുങ്ങിക്കൂടിയ കൈകളില്‍
ദൂരങ്ങളുടെ ചൂടും
ചൂരും.
വഴിയില്‍ കുടുങ്ങിയതിന്റെ
അങ്കലാപ്പ്.

അതിലുള്ളിലിരുന്ന്
ഞാനല്ലെന്ന് പറയാന്‍
തിടുക്കപ്പെട്ട്
മറ്റൊരാള്‍.

17

:- അയയില്‍ തൂങ്ങുന്ന
ഉടുപ്പ്,
ഇട്ട് നോക്കാന്‍
കൊതിപ്പിക്കുന്ന പാകം

പാട്ട് തുടരുകയാണ്
ആട്ടവും

മലമുകളിലെ
ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക്
പോകുക
അകത്തുകയറി
വാതില്‍ പൂട്ടി
താക്കോല്‍ വലിച്ചെറിയുക
പ്രേതഭവനമെന്ന് മുദ്ര കുത്തുക
കാല്‍പ്പെരുമാറ്റങ്ങളെപ്പോലും
അകറ്റിനിര്‍ത്തുക

ഒരാളുമില്ലാതെ
ജീവിക്കുക.

18

വിശപ്പിനെ വയറിന് പാകമാക്കുന്ന
വിദ്യയാണ് തെരുവ് നമ്മളെ പഠിപ്പിച്ചത്
ആരുമറിയാതെ
വളര്‍ത്തിയെടുക്കുകയാണ്
ഉപേക്ഷിക്കുകയാണ്
മറ്റൊരാളെ ഏല്‍പ്പിച്ച്
മുങ്ങാംകുഴി ഇടുകയാണ്.

വിശപ്പിനെ ചെത്തിയൊതുക്കുകയാണ്
വിശപ്പിന്റെ തന്നെ ചിറകുകള്‍.

തീന്‍മേശ നിറയുന്ന വിശപ്പ്
പ്രളയത്തിന്റെ അടയാളമാണെന്ന്
നീ പറയുന്നു.
വിചിത്ര നഗരത്തിന്റെ രേഖാചിത്രങ്ങളില്‍
നീ വരച്ച അമ്മൂമ്മയുടെ ചിത്രവുമുണ്ട്.

കടല്‍ ഒന്ന് ആഞ്ഞ് തുമ്മിയാല്‍ തീരാവുന്ന
തുറമുഖ നഗരത്തിലെ ചായക്കടകളില്‍
നമ്മള്‍ കണ്ടുമുട്ടുകയാണ്,
വീണ്ടെടുക്കുകയാണ്.

19

ഇരുട്ടില്‍
തിളങ്ങുന്നവളെന്ന് പേരിട്ട്
എല്ലാ രാത്രിയിലും
മാറ്റിക്കിടത്തുന്നു

മീനുകള്‍ക്ക് എന്താണ്
ആശുപത്രിയില്‍ കാര്യം
ഓപ്പറേഷന്‍ തീയറ്ററിലെ
ചെതുമ്പലുകള്‍
എന്തിന്റെ സൂചനയാണ്?

20

ഒരു ദിവസം
വീട്ടില്‍ തിമിംഗലം അതിഥിയായി
വന്നാല്‍ എന്തുചെയ്യും?

ക്രിസ്പിന്‍ ജോസഫ്

2 comments:

Sujeesh said...
This comment has been removed by the author.
Sujeesh said...

നല്ല കവിത

സുജീഷ്

Post a Comment