ഗ്രാഫിറ്റി

അവള്‍ നദിയെ
നഗ്നതകൊണ്ട് സ്‌നാനപ്പെടുത്തുന്നു
ആഴങ്ങളില്‍ അവള്‍ ഏത് മീനിനെക്കാളും
വഴക്കമുള്ളവള്‍
ഏതൊഴുക്കിനെക്കാളും ചൂരുള്ളവള്‍

നദിയുടെ ആഴം
അവളുടെ ഓര്‍മ്മകളുമായി കെട്ടുപിണഞ്ഞ്
കിടക്കുന്നു.


എന്നില്‍ വേരുകളാഴ്ത്തിയ
നദിയുടെ ഉറവ തേടിയുള്ള യാത്രകള്‍ക്കിടയിലാണ്
നിന്നെ കണ്ടുമുട്ടിയത്.    

നദി മുറിച്ച് കടക്കുമ്പോള്‍
ഓര്‍മ്മകള്‍ക്ക് കുറുകെ നമ്മളൊരു
പാലം പണിയുകയാണ്.
ആഴത്തില്‍ വേരുകളുള്ള ഒഴുക്കിന്
ഒരു പേരറിയാപ്പക്ഷിയുടെ ചിറകുകള്‍ നല്‍കുകയാണ്.

(നാടോടികളുടെ ജീവിതമാണ് തങ്ങളുടേതെന്ന് പറഞ്ഞ്
നദി യാത്രയാകുന്നു)


നദിയുടെ തണുത്ത പുതപ്പിനുള്ളില്‍
നമ്മള്‍ ചേര്‍ന്ന് കിടക്കുകയാണ്.   
നദിക്കരയില്‍വെച്ച് കൈമാറാനായി
ചില കത്തുന്ന വാക്കുകള്‍ കരുതിവെയ്ക്കുന്നു.  

മഴയില്ലായിരുന്നു
വെയിലും. 
എന്നിട്ടും നമ്മള്‍
നനഞ്ഞു കുതിരുന്നു
വെയിലേറ്റ് വാടുന്നു. 

പ്രവാഹങ്ങള്‍ നമുക്കായി ഒളിപ്പിച്ചുകടത്തിയ
നദിയുടെ വിത്തുകള്‍ മോഷ്ടിച്ചത്
വേരുകളാണ്.
എന്നിട്ടും നമ്മള്‍ നദിക്കരയിലെ രാത്രികള്‍
ഉപേക്ഷിക്കുന്നില്ല.

(നദിയുടെ വിത്തുകള്‍ ഒളിപ്പിച്ചുകടത്തിയത്
വെയിലാണെന്ന് നീ തര്‍ക്കിക്കുന്നു)  

നദിയെ വാരിപുണര്‍ന്ന്
തിരികെപോകുന്ന മഴക്കാലം
നമ്മുടെ രാത്രികളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു.

കെണിവെച്ച് പിടിച്ച നദി
എന്റെ കൈയ്യില്‍ കിടന്ന് പിടയ്ക്കുന്നു
വീട്ടിലേക്ക് കൊണ്ടുപോകുന്നു.


2

നമുക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാത്ത
വാക്കുകള്‍ കെട്ടിക്കിടക്കുകയാണ്
ഇനിയാര്‍ക്കും കയറി വരാനാവാത്തവിധം
ഈ മുറി നിറഞ്ഞിരിക്കുന്നു.
അപരിചിതര്‍ക്ക് പ്രവേശമില്ലാത്ത ഗ്രഹത്തില്‍ 
ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോകുന്നു. 

നീ അയച്ച പഴയ മെസേജുകള്‍
വീര്യം കൂടിയ വീഞ്ഞുപോലെ
നുരഞ്ഞ് പതയുകയാണ്
അതിലിപ്പോള്‍ നീയും ഞാനുമില്ല
എന്നോ കൈകൊടുത്ത് പിരിഞ്ഞ
രണ്ടാത്മക്കള്‍ മാത്രം
ഇരുട്ടില്‍നിന്ന് പുറത്ത് കടക്കുമ്പോള്‍
നാം രണ്ടപരിചിതര്‍.   

വീഞ്ഞിന്റെ പുളിപ്പാണ്
ജീവിതത്തെ ചേര്‍ത്ത് പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്
ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍
അകന്നുപോകുന്ന പ്രദേശങ്ങളിലാണ്
നമ്മള്‍ ജീവിക്കുന്നത്. 


എനിക്കറിയാം
കൈവിട്ട് പോകുന്നത്
ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശങ്ങളാണെന്ന്
മഞ്ഞ് വീഴുന്ന താഴ്‌വരകളാണെന്ന്
എന്നിട്ടും നമ്മള്‍ ഇലകള്‍കൊണ്ട് നിര്‍മ്മിച്ച
നഗരങ്ങളിലേക്ക് യാത്ര തിരിക്കുന്നു 

പൊടുന്നനെ നിലച്ച് പോകുമ്പോഴാണ്
ഒരു ഗിത്താറിസ്റ്റ് പാട്ടില്‍
എന്ത് ചെയ്യുകയായിരുന്നുവെന്ന്
നമ്മള്‍ തിരിച്ചറിയുക.

ഗിത്താര്‍ നിര്‍മ്മിക്കപ്പെട്ട
അതേ തടിയിലാണ് നീയും സൃഷ്ടിക്കപ്പെട്ടത്
ഭൂമിയില്‍ എല്ലാവരും
ഒരുമിച്ച് ഉറങ്ങാന്‍ കിടന്ന ദിവസമായിരുന്നു
അത്.


3

നീ ഷൈലോക്കിന്റെ പെങ്ങള്‍
ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടി
പ്രേമത്തെ ഒറ്റിക്കൊടുത്തവള്‍
നീ പോയശേഷം
പോക്കറ്റടിക്കപ്പെട്ടവനെപ്പോലെ
ഞാന്‍ പകച്ചുപോകുന്നു.
നഗരത്തിലെ ആദ്യദിനംപോലെ
ജീവിതം അങ്കലാപ്പുകള്‍ നിറഞ്ഞതാകുന്നു.

സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന 
എന്റെ പ്രേമത്തെ
ആരോ കടത്തികൊണ്ടുപോകുന്നു. 
 

4

ഏറ്റവും നിരാശ ഭരിതമായ വരികള്‍
ഒരമ്മയെക്കുറിച്ചുള്ളതാകുമെന്ന് നീ പാടുന്നു
അമ്മയും കൂടെ പാടുന്നു.

5

തോകര്‍ത്തില്‍ കുടുങ്ങിയശേഷമുള്ള
അവസാനത്തെ കളിയിലാണ് പരല്‍മീനുകള്‍.  

നിറയെ എലികളുള്ള ഒരു വീട്ടിലെ
ഒറ്റക്കണ്ണന്‍ പൂച്ചയുടെ ജാഗ്രതയാണ് നീ
അതുകൊണ്ട് മാത്രമാണ്
എല്ലാ ആള്‍ക്കൂട്ടത്തിലും നീ റദ്ദാക്കപ്പെടുന്നത്.

നിനക്ക് ഒറ്റ ഊത്തിന്
ഏഴ് നദിയും കടത്തിവിടാവുന്ന
ഒരപ്പൂപ്പന്‍ താടി മാത്രമാണ് ഞാന്‍
ഗോള്‍ഫ് ഗ്രൗണ്ടിലേക്ക് തിരിച്ചുവരുന്ന പന്തുപോലെ
നീ കാണികളെ ആവേശഭരിതരാക്കുന്നു. 

പിയാനോയായി മാറാനിടയുള്ള
ഒരു മരമാണ് ഞാനെന്ന് നീ പറയുന്നു
ഒരു തച്ചന്റെ മനസോടെ ഞാനത് സമ്മതിക്കുന്നു. 
   

ഭ്രാന്ത് ഒരു വാദ്യോപകരണമാണ്

മലമടക്കില്‍നിന്ന് തിരിച്ചുവന്ന
കാറ്റിനെ വിരുന്നൂട്ടുകയാണ്
എന്റെ ഗ്രാമം.
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മീനിന്
കാറ്റ് ഒടിഞ്ഞുനുറുങ്ങിയ ചിറകുകള്‍ സമ്മാനിക്കുന്നു.

-ഭൂമിക്കടിയിലൂടെ പറക്കാന്‍ അത് ധാരാളമെന്ന്
മീന്‍ തിരിച്ചറിയുന്നുണ്ട്.

ഒരു മീന്‍ പോലുമില്ലാത്ത
കുളങ്ങള്‍ ആരുടെ ഓര്‍മ്മകളെയാണ്
ആര്‍ദ്രമാക്കുന്നത്.


ഭൂമിയിലെ ഏറ്റവും പ്രായമുള്ള
ഒരാള്‍ നിന്നില്‍ ഒളിച്ചിരിക്കുന്നുണ്ട്
ഏത് ഒഴുക്കിലേക്കും
എടുത്ത് ചാടാന്‍ കൊതിക്കുന്ന
ഒരു നീന്തല്‍ക്കാരനെയാണ് നീ ഓര്‍മ്മിപ്പിക്കുന്നത്.

മേല്‍ക്കൂരയില്ലാത്ത ഒരു വീടാണ് ഭൂമി

വീട് മാറുമ്പോള്‍ നഷ്ടപ്പെടുന്ന
ചില സാധനങ്ങള്‍പോലെ നിന്നെ
എന്നന്നേക്കുമായി നഷ്ടപ്പെടുന്നു.
ഭൂമിയില്‍നിന്ന് കാണാനാവാത്ത
ഒരു നക്ഷത്രത്തിലേക്കുള്ള വഴി നീ പറഞ്ഞു തരുകയാണ്.
പ്രേതങ്ങള്‍ക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍
നീയെന്നോട് സംസാരിക്കുകയാണ്
നമുക്കിടയിലെ ചിലന്തിവലയില്‍നിന്ന്
ഒരു മൂളിപ്പാട്ടിറങ്ങിവരുന്നു. 

യക്ഷികളും ദുര്‍മന്ത്രവാദികളും മാത്രം പുറത്തിറങ്ങുന്ന
ഒരു രാത്രിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുകയാണ്.
ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള നടപ്പാത നിര്‍മ്മിക്കുന്ന
തിരക്കിലാണ് ഉറുമ്പുകള്‍.   

മറ്റൊരു ഗ്രഹത്തില്‍നിന്ന് നോക്കുമ്പോള്‍
ഭൂമി ഒരു അബ്‌സ്ട്രാറ്റ് പെയ്ന്റിംങ്ങ്


മരങ്ങളെ നദിയോട് ചേര്‍ത്ത് നിര്‍ത്തുന്നത്
ഉറുമ്പുകളായിരുന്നു.  
പക്ഷികള്‍ ചേക്കേറിയശേഷം മറവിയിലേക്ക്
പിന്‍വാങ്ങിയ മരങ്ങളെയും ഉറമ്പുകള്‍ തിരികെ കൊണ്ടുവരുന്നു.

വേരുകളില്ലാത്തതുകൊണ്ട് മാത്രമാണ്
ഒഴിഞ്ഞ വീഞ്ഞുപാത്രങ്ങളില്‍നിന്ന് പാനം ചെയ്യുന്നതെന്ന്
പറഞ്ഞ് മരങ്ങള്‍ പിന്‍വാങ്ങുന്നു.

രണ്ട് കോട്ടവായ്കള്‍ക്കിടയില്‍
കണ്ടുമുട്ടിയവരുടെ അപരിചിതത്വം നമ്മുക്കിടയില്‍
നിറഞ്ഞുനില്‍ക്കുന്നു.
പാടാനറിയാവുന്ന കിളികളെ ഒഴുക്ക് കൊണ്ടുപോകുന്നതുപോലെ
ഞാന്‍ നിന്നെ കൂട്ടുന്നു.

ജീവിതത്തെക്കാള്‍ വലുതെന്തോ കാലം
നമുക്കായി കരുതിവെച്ചിട്ടുണ്ട്
അതുകൊണ്ടാണ് നമ്മള്‍ നെടുവീര്‍പ്പുകളില്‍നിന്ന്
ഇന്ധനമുണ്ടാക്കുന്നവരെക്കുറിച്ച് സംസാരിക്കുന്നത്
കുന്നിക്കുരുവിന്റെ അത്രപോലും വലിപ്പമില്ലാത്ത
ഭൂമിയെ ഉപേക്ഷിച്ച് നാം കടന്നുകളയുന്നു.


കവിതകൊണ്ട് മാത്രം കീഴടക്കാവുന്ന
ഒരു രാജ്യമാണ് നീ
അവിടെ വിചിത്രമായ ആചാരങ്ങളാണ്
എന്നെ കാത്തിരിക്കുന്നത്.
ഒരിക്കലും ഇണങ്ങാനിടയില്ലാത്ത കാട്ടുകുതിരയുടെ
ചൂര് നമ്മളെ പൊതിഞ്ഞ് പിടിച്ചിരിക്കുന്നു.
ആത്മാവ് മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയകള്‍
മാത്രം നടത്തുന്ന ആശുപത്രിയിലെ ജീവനക്കാരെപ്പോലെയാണ്
നമ്മള്‍ ജീവിക്കുന്നത്.   

മരണങ്ങള്‍ക്ക് ഓശാന പാടുന്ന
മണ്‍വെട്ടികള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.
നീ ഒറ്റയ്ക്ക് ഒരാള്‍ക്കൂട്ടമാണെന്ന് അവര്‍
വിളിച്ച് പറയുന്നു.
അന്യഗ്രഹങ്ങളില്‍നിന്ന് നാട് കടത്തിയവര്‍
ഒളിച്ച് താമസിക്കുന്ന പ്രേതനഗരമാണ്
ഭൂമിയെന്നും പറയുന്നു.

6

പ്രണയത്തില്‍ ചുംബനം ചെയ്യുന്നത്
ഒരു നടപ്പാതയുടെ പണി മാത്രമാണ്
അതിലൂടെ നടക്കുന്നത് അവര്‍ മാത്രമായിരിക്കും
എന്ന് മാത്രം.

1 comment:

Unknown said...

ദൈവമേ ദൈവമെയെന്നു പുഴയിലെ മീനുകളും ഗിറ്റാർ വായിക്കുന്ന സുഹൃത്തും ഏതോ ആസ്പത്രിയിലെന്ന പോലെ പിറുപിറുക്കുന്നു.

Post a Comment